Showing posts with label antipiracy. Show all posts
Showing posts with label antipiracy. Show all posts

Saturday, September 8, 2012

നെറ്റില്‍ സിനിമ കണ്ട 1010 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പകര്‍പ്പകവകാശം ലംഘിച്ച് 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന സിനിമ ഇന്‍റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെയും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കെതിരെയും കേസ്. 1010 പേര്‍ക്കെതിരെയാണ് ആന്‍റി പൈറസി സെല്‍ കേസെടുത്തിട്ടുള്ളത്. സൈബര്‍ പട്രോളിങ് സാങ്കേതികവിദ്യ വഴിയാണ് അനധികൃതമായി സിനിമ കണ്ടവരെ കണ്ടെത്തിയത്. തൃശ്ശൂര്‍ ആസ്ഥാനമായ മൂവിചാനല്‍ എന്ന കമ്പനിക്കായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ സി.ഡി പകര്‍പ്പവകാശം. ഇന്‍റര്‍നെറ്റ് പൈറസി തടയുന്നതിനായി എറണാകുളത്തെ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ എന്ന കമ്പനിയുമായി ഇവര്‍ കരാറൊപ്പിട്ടിരുന്നു. മൂവി ചാനല്‍ എന്ന കമ്പനിക്ക് പകര്‍പ്പവകാശം ലഭിച്ച 'ഓര്‍ഡിനറി' സിനിമ 30 ലക്ഷം പേരും 'ഗ്രാന്‍ഡ് മാസ്റ്റര്‍' 12 ലക്ഷം പേരും ഇന്‍റര്‍നെറ്റില്‍ നിന്നും കണ്ടതായി കണ്ടെത്തിയിരുന്നു. 'ബാച്ചിലര്‍ പാര്‍ട്ടി'യുടെ സി.ഡികള്‍ പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിലും സ്ഥിരമായി മലയാള സിനിമകള്‍ അപ് ലോഡ് ചെയ്യുന്ന 16 ഓളം പേരുടെ ഐ.പി അഡ്രസുകളിലും സിനിമയുടെ പകര്‍പ്പ് കണ്ടെത്തി. തുടര്‍ന്നാണ് മൂവിചാനലുടമ സജിതന്‍ ആന്‍റി പൈറസി സെല്ലിന് പരാതി നല്‍കിയത്. പകര്‍പ്പവകാശ നിയമ ലംഘനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഇന്‍റര്‍നെറ്റില്‍ ജാദു നടത്തിയ തിരച്ചിലില്‍ 10 ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേര്‍ സിനിമ കണ്ടു. ഇതില്‍ 1010 പേരുടെ ഐ.പി. വിലാസവും സ്ഥലവുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പൂര്‍ണമായ മേല്‍വിലാസം കണ്ടെത്താനുള്ള നടപടികളാരംഭിച്ചു. അമേരിക്ക, ബ്രിട്ടന്‍, യു.എ.ഇ, ഖത്തര്‍, കെ.എസ്.എ, കുവൈറ്റ്, ചൈന, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, അല്‍ജീരിയ, കസാഖിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട് മുതലായ സ്ഥലങ്ങളില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതു വഴി ഉടമയ്ക്ക് അരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് പരാതി. സിനിമ ഇന്‍റര്‍നെറ്റില്‍ അപ് ലോഡും ഡൗണ്‍ലോഡും ചെയ്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും കേസ് നല്‍കുമെന്ന് പകര്‍പ്പവകാശ ഉടമ പറഞ്ഞു. സിനിമ അപ്‌ലോഡ് ചെയ്ത രണ്ടുപേരുടെ വിവരങ്ങളും ആന്‍റിപൈറസി സെല്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിനെ കൂടാതെ നവീമുംബൈ വാശി സ്വദേശിയായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയും സനിമ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആന്‍റിപൈറസി സെല്‍, ഹൈടെക് സെല്‍ എന്നിവ ജാദു പ്രൈവറ്റ്‌ലിമിറ്റഡുമായി ചേര്‍ന്ന് ഇന്‍റര്‍നെറ്റ് പൈറസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.പി. രാജ്പാല്‍മീണ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു കേസില്‍ ആയിരം പേര്‍ക്കെതിരെ കേസ്സെടുക്കുന്നത്. സംസ്ഥാന ആന്‍റിപൈറസി സെല്‍, ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ 'സ്‌നേഹവീട്' എന്ന സിനിമ ഇന്‍റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനിടെ തൃശ്ശൂര്‍കാരന്‍ അഭിലാഷിനെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് മലയാള സിനിമകള്‍ നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചിരുന്ന സോഷ്യല്‍ സൈറ്റുകള്‍ക്കെതിരെയും അതിന്റെ പ്രവര്‍ത്തകരായ മുപ്പതോളം പേര്‍ക്കെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് പതിനഞ്ചോളം ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയുണ്ടായി. സംസ്ഥാന ആന്‍റിപൈറസി സെല്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി. ഡോ.ബി.സന്ധ്യ, എസ്.പി. രാജ്പാല്‍മീണ, ഡിവൈ.എസ്.പി. എസ്.റഫീഖ്, എസ്.ഐമാരായ അനൂപ് ആര്‍.ചന്ദ്രന്‍, ടി.വി.ഷിബു തുടങ്ങിയ പതിനഞ്ചോളം പേരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

സന്ദര്‍ശകര്‍

eckart tolle